കൊച്ചി : ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകൻ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. ആയോധനകലകൾ സ്വായത്തമാക്കിയ ഇയാൾ, സ്ക്വാഡിലെ മറ്റു അംഗങ്ങളെയും ആയോധനകലകൾ പരിശീലിപ്പിച്ചു. മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ബാഡ്‍മിന്‍റൻ റാക്കറ്റിനുള്ളിലൊളിപ്പിച്ച നിലയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തെന്ന് എന്‍ഐഎ വ്യക്തമാക്കി.
20 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനുശേഷം ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുബാറക്കിന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 4 മണിക്കാണ് പത്തംഗ എൻഐഎ സംഘം എത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിനുശേഷം വീട് വിശദമായി പരിശോധിച്ചു. മുബാറക്കിന്റെ മാതാപിതാക്കൾ, ഭാര്യ, കുട്ടി എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്. 9 മണി വരെ പരിശോധന നീണ്ടു.
നിയമ ബിരുദമെടുത്ത മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകൾ കൈകാര്യം ചെയ്തിരുന്നു. ഭാര്യയും അഭിഭാഷകയാണ്. നാട്ടിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകുന്നുണ്ടായിരുന്നു. അടുത്തിടെ മറ്റൊരാളുമായി ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിടറ്റും ഇയാൾ ആരംഭിച്ചിട്ടുണ്ട്.

