അങ്കമാലി : സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതക രോഗം സ്ഥിരീകരിച്ച നിർവാൻ സാരംഗ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കുന്നതിനായി തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് പതിനൊന്നരക്കോടിയലധികം രൂപ പേര് വെളിപ്പെടുത്താത്ത വ്യക്തി സംഭാവന ചെയ്തു. വിദേശത്ത് സ്ഥിരതാമസമാക്കിയ ഒരാൾ എന്ന് മാത്രമാണ് ഇദ്ദേഹത്തെപ്പറ്റി നിലവിൽ അറിവിലായ വിവരം. ഇതോടെ, നിർവാണിന്റെ ചികിത്സാ സഹായ നിധിയിൽ 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയോളം രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടത്.
തന്നെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ ഒരു കാരണവശാലും പുറത്തുവിടരുതെന്ന നിര്‍ദേശത്തോടെയാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്. നിര്‍വാനിന്റെ അച്ഛനും അമ്മയ്ക്കും പോലും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. പ്രശസ്തിയുടെ ആവശ്യമില്ലെന്നും കുഞ്ഞ് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞതായി ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം വെളിപ്പെടുത്തി.
നിർവാന്റെ ചികിത്സയ്ക്ക്17.5 കോടിയിലേറെ ചെലവ് വരുന്ന സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് ആവശ്യമുള്ളത്. അമേരിക്കയിൽ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. ഇതിനായി കുട്ടിയുടെ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. രണ്ട് വയസ്സിനുള്ളിൽ മരുന്ന് കൊടുത്താൽ മാത്രമേ ഫലം കാണൂ എന്നതിനാൽ എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവയ്പ് ആവശ്യമാണ്.
ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും കുഞ്ഞ് ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് കുഞ്ഞിനെ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. ആദ്യപരിശോധനകളിൽ ഞരമ്പിനു പ്രശ്നമുണ്ടെന്നു മാത്രമാണു കണ്ടെത്തിയത്. നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തി. എന്നാൽ കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്നങ്ങൾ തോന്നിയതോടെ കഴിഞ്ഞ ഡിസംബർ 19നു വീണ്ടും പരിശോധന നടത്തി. തുടർന്ന് ജനുവരി 5നു കുഞ്ഞിന് എസ്എംഎ ടൈപ്പ് 2 ആണെന്നു സ്ഥിരീകരിക്കുകയായിരുന്നു.