ജറുസലം: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെണ്ണലിന്റെ ഭാഗിക വിവരങ്ങൾ പുറത്തുവന്നപ്പോൾ നെതന്യാഹുവിനു വീണ്ടും നല്ല കാലം തെളിയുന്നതിന്റെ ശുഭ സൂചനയാണ് ലഭിക്കുന്നത്.മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തമായി തിരിച്ചുവന്നേക്കും. വോട്ടെണ്ണലിന്റെ ഭാഗിക വിവരങ്ങൾ അനുസരിച്ച് സഖ്യകക്ഷികളുടെ സഹായത്തോടെ പാർലമെന്റിൽ വൻ ഭൂരിപക്ഷം നേടാൻ നെതന്യാഹുവിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.പോൾ ചെയ്ത വോട്ടുകളിൽ 86% എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120ൽ 65 സീറ്റുകൾ ലഭിച്ചുവെന്നാണ് വിവരം.‘‘നമ്മൾ വലിയൊരു വിജയത്തിലേക്ക്’’ എന്നാണ് ജറുസലമിൽ അനുയായികളോട് നെതന്യാഹു പറഞ്ഞത്.
തീവ്ര വലതുപക്ഷമായ റിലീജിയസ് സയണിസം പാർട്ടിയുടെ പിന്തുണയോടെയാണ് നെതന്യാഹുവിന് ഭരിക്കാനാവുക.പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും എഴുപത്തിമൂന്നുകാരനായ നെതന്യാഹു തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശക്തമായ വെല്ലുവിളി ഉയർത്തിയ ഇടതു പക്ഷമായ മെറെറ്റ്സ് പാർട്ടിക്ക് നെതന്യാഹുവിന്റെ വിജയത്തെ തടുത്തുനിർത്താനായില്ല. എക്സിറ്റ് പോളുകളും നെതന്യാഹു പക്ഷത്തിന് വിജയം പ്രവചിച്ചിരുന്നു.