വെണ്ണിയോട് :വിഷം കഴിച്ച ശേഷം 5 വയസുകാരിയായ മകൾക്കൊപ്പം പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ആണു മരിച്ചത്. പുഴയില്‍ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ് . ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. 4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം കുഞ്ഞുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു ചാടുകയായിരുന്നു. പാലത്തിനു സമീപം ചെരിപ്പും കുടയും വച്ചാണു ദർശന കുഞ്ഞുമായി പുഴയിലേക്കു ചാടിയത്. ഇന്നു വൈകുന്നേരത്തോടെയാണ് ദര്‍ശന മരിച്ചത്.
യുവതിയും കുഞ്ഞും പുഴയിൽ ചാടിയത് കണ്ടയാൾ നിലവിളിച്ചത്തിനെത്തുടർന്ന് സമീപത്തെ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന യുവാവ് പുഴയിൽ ചാടി ദർശനയെ കരയ്ക്കെത്തിക്കുകയും തുടർന്ന് ഇവരെ ദർശനയെ കൽപറ്റയിലെ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
മകൾ ദക്ഷയ്ക്കായി ഇന്നലെ മുതൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ നാളെയും തുടരും.

