കീവ് : ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻമാരെക്കാൾ ദയയില്ലാത്ത ക്രൂരൻമാരാണ് റഷ്യൻ സൈനികരെന്ന ആരോപണവുമായി യുക്രൈയ്ൻ രംഗത്ത് വന്നു. യുദ്ധത്തിനിടെ തടവുകാരനായി പിടികൂടിയ യുക്രൈയ്ൻ സൈനികനെ റഷ്യൻ സൈനികൻ നിർദയം കഴുത്തറുത്ത് കൊല്ലുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുക്രൈയ്ൻ പ്രതികരണവുമായി രംഗത്തെത്തിയത് . യുക്രൈയ്ൻ സൈനികർ ഉപയോഗിക്കുന്ന ബാൻഡ് ധരിച്ച ആളെ റഷ്യൻ യൂണിഫോം ധരിച്ച ആൾ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റഷ്യൻ സൈന്യം മൃഗീയമായി കൊലപാതകം നടത്തുകയാണെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി ആരോപിച്ചു. ലോകത്തുള്ള ആർക്കും തന്നെ ഇക്കാര്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും നിയമപരമായ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും ഭീകരപ്രവർത്തനം ചെറുത്തു തോൽപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്കി പറഞ്ഞു.
എന്നാൽ വിഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇനിയും ഉറപ്പ് വരുത്താനായിട്ടില്ല. റഷ്യൻ സർക്കാരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.