സമൂഹ മാദ്ധ്യമത്തിൽ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടു എന്ന പരാതിയിൽ പരാതിക്കാരന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് തൃശൂര്‍ അഡീഷനല്‍ സബ് കോടതി. തൃശൂരിലെ സൈക്കോളജിസ്റ്റായ എം.കെ.പ്രസാദായിരുന്നു പരാതിക്കാരന്‍.
2017 ഏപ്രില്‍ 26 ന് എം.കെ.പ്രസാദിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് അവകാശപ്പെട്ടു കൊണ്ട് കോട്ടയം സ്വദേശിയായ ഷെറിന്‍ വി ജോര്‍ജായിരുന്നു സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഇതോടെ ഈ പോസ്റ്റ് സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി പ്രസാദ് തൃശൂര്‍ അഡീഷനല്‍ സബ് കോടതിയെ സമീപിച്ചു. സൈക്കോളജിസ്റ്റ് എന്ന നിലയ്ക്ക് തൊഴില്‍നഷ്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹർജിയിൽ ഇരുകൂട്ടരുടേയും വാദം കേട്ട കോടതി പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും പ്രസാദിന്റെ പക്ഷത്താണ് ന്യായമെന്നും കണ്ടെത്തി. പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിന് പുറമെ അഞ്ചു വര്‍ഷത്തെ കോടതി ചെലവ് പലിശ സഹിതം നല്‍കാനും അഡീഷനല്‍ സബ് കോടതി ജഡ്ജ് രാജീവന്‍ വചല്‍ ഉത്തരവിട്ടു.