പോത്തൻകോട് ചിന്താലയത്തിലും കള്ളിക്കാട് ആശ്രമത്തിലും ആധ്യാത്മിക ജീവിതം നയിച്ച ഋഷിശ്രേഷ്ഠൻ സമാധിയായി. ഇന്ന് വെളുപ്പിനെ 5 മണിയോടെയാണ് അദ്ദേഹം വിട വാങ്ങിയത്. നിരവധിപേരാണ് അദ്ദേഹത്തിന് അന്ത്യാഞ്‌ജലി അർപ്പിച്ചത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരം അർപ്പിച്ചു. ശരീര ചിന്ത വെടിഞ്ഞ് എന്നും ആത്മബോധിയായി അനുഗ്രഹത്തിന്റെ നിലാവെളിച്ചം പകർന്ന സർവ സംഗപരിത്യാഗിയെ നമ്മുക്ക് നഷ്ടപ്പെട്ടു എന്നാണ് കുമ്മനം കുറിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രണാമം അർപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…..
ആലയിൽ സ്വാമി സമാധിയായി
പോത്തൻകോട് ചിന്താലയത്തിലും കള്ളിക്കാട് ആശ്രമത്തിലുമായി കഴിഞ്ഞ നാളുകളത്രയും ആധ്യാത്മിക ജീവിതം നയിച്ച തപോധനനായ ഋഷിശ്രേഷ്ഠനാണു ഇന്ന് വെളുപ്പിന് 5 മണിക്ക് വിട വാങ്ങിയത്. ശരീര ചിന്ത വെടിഞ്ഞ് എന്നും ആത്മബോധിയായി അനുഗ്രഹത്തിന്റെ നിലാവെളിച്ചം പകർന്ന സർവ സംഗപരിത്യാഗിയെ നമ്മുക്ക് നഷ്ടപ്പെട്ടു. ആര് കാണാൻ വന്നാലും ഒരേ ചോദ്യം “വല്ലതും കഴിച്ചോ?, വെള്ളം കുടിച്ചോ ?” മറ്റുള്ളവരുടെ വിശപ്പിലും ദു:ഖത്തിലും ദാഹത്തിലും മാത്രം ശ്രദ്ധിക്കുന്ന മനുഷ്യ സ്‌നേഹി. ജന്തു ജീവജാലങ്ങൾക്കും വള്ളിപടർപ്പുകൾക്കും ചരാചരങ്ങൾക്കും ഇടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന സർവ്വാശ്ലേഷിയായ വിശ്വ ഗുരു.
ഓലക്കുടിലിലെ ആലയിൽ തീക്കനലിലിട്ടു ഇരുമ്പു കത്തി പഴുപ്പിച്ചതും മൂർച്ച കൂട്ടിയതും മറ്റുള്ളവരുടെ സ്വാർത്ഥങ്ങളായ നിഷേധ നിഷീദ്ധ ചിന്തകളെ പിഴുതെറിയാനായിരുന്നു,അറുത്തു മുറിച്ചു മാറ്റാനായിരുന്നു. ഒറ്റ മുണ്ടും ഒറ്റ തോർത്തും ധരിച്ചു നിഷ്കാമ കർമ്മ യോഗിയായി നമ്മുക്കിടയിലൂടെ നടന്നു. ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ല. കിട്ടിയതെല്ലാം മറ്റുള്ളവർക്ക് കൊടുത്തു. ഞാൻ മിസോറാം ഗവർണ്ണറായ ശേഷം അനുഗ്രഹാശിസുകൾ തേടി ചിന്താലയത്തിൽ എത്തി. മറ്റൊന്നും പറഞ്ഞില്ല. ഒരു പുഞ്ചിരി മാത്രം. ആശ്രമ ഭിത്തിയിൽ തൂങ്ങി കിടന്ന വലിയൊരു ചിത്രം എനിക്ക് തന്നു. സ്വാമിയുടെ ആ വലിയ ചിത്രം മിസോറാം രാജ്ഭവനിൽ തൂക്കിയിട്ടു. അങ്ങനെ മറക്കാനാകാത്ത എത്ര എത്ര അനുഭവങ്ങൾ ! ആ ത്യാഗിവര്യന്റെ ധന്യ സ്മരണയ്ക്ക് മുന്നിൽ അനന്തകോടി പ്രണാമം !

