പത്തനംത്തിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു.
അതേസമയം, കന്നിമാസം ഒന്നായ നാളെ പുലർച്ചെ 5 മണി മുതൽ ഈ മാസം 21 വരെയാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. മാത്രമല്ല നട തുറന്ന ഇന്നത്തെ ദിവസം പ്രത്യേകം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാളെ മുതൽ വിശേഷ പൂജകളായ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പൂജകൾ 5 ദിവസങ്ങളിലും ഉണ്ടാവും.
ദിവസേന വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 15,000 ഭക്തർക്കാണ് പ്രവേശനാനുമതി. കോവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. ഇവ ഉണ്ടെങ്കിൽ മാത്രമേ ദർശനത്തിന് അനുമതി നൽകൂ. കന്നിമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 21ന് ഹരിവരാസനം പാടി ശബരിമല നട അടയ്‌ക്കും.