Monday, December 22, 2025

ഭീകരതക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് മറ്റൊരു വിജയം കൂടി; ലഷ്കറിന്റെ രണ്ടാമനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ; ഒടുവിൽ പാകിസ്ഥാനെ കൈവിട്ട് ചൈന

ന്യൂയോർക്ക്: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ നയതന്ത്രത്തിന് മറ്റൊരു വിജയം കൂടി. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തയിബ ഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷ കൗൺസിൽ. ലഷ്കറെ തയിബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. മുംബൈയിലും ജമ്മുവിലും ഉൾപ്പെടെ നടന്ന നിരവധി ഭീകര ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് അബ്ദുൽ റഹ്മാൻ മക്കി. 2020ൽ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നൽകിയതിന്റെ പേരിൽ മക്കിക്കു തടവുശിക്ഷ വിധിച്ചിരുന്നു. ലഷ്‌കർ ഇ തയിബയ്ക്കു പുറമേ ഭീകര പട്ടികയിൽ യുഎസ് ഉൾപ്പെടുത്തിയിട്ടുള്ള ഫോറിൻ ടെററിസ്റ്റ് ഓർഗനൈസേഷൻ (എഫ്ടിഒ) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള മക്കിയെ ഇന്ത്യയും യുഎസും നേരത്തേതന്നെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവർക്ക് യുഎസ് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നീക്കം ചൈന തടഞ്ഞിരുന്നു. യുഎൻ ഉപരോധ സമിതിയിൽ ഇതു സംബന്ധിച്ച കൊണ്ടുവന്ന പ്രമേയം ചൈന ആറു മാസത്തേക്ക് ത‌ടയുകയായിരുന്നു. ഇതു പിൻവലിച്ചതിനെ തുടർന്ന് ഇന്നലെ യുഎൻ ഉപരോധ സമിതി പ്രമേയത്തിന് അംഗീകാരം നൽകുകയായിരുന്നു. അതേസമയം, മക്കിയെ കൂടാതെ പാക്കിസ്ഥാനിൽ നിന്നുള്ള നിരവധി ഭീകരരെ ആഗോള പട്ടികയിൽ ഉൾപ്പെടുത്തന്നതിന് ചൈന തടസ്സം സൃഷ്ടിച്ചിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞതും ചൈനയാണ്.

Related Articles

Latest Articles