ചെന്നൈ : തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് എൽകെജി വിദ്യാർത്ഥിനിയായ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേൽ – ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ് കളിക്കുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണത്. രാവിലെ പതിനൊന്നരയോടെ സെപ്റ്റിക് ടാങ്കിൽ വീണ ലിയ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. എന്നാൽ ഇക്കാര്യം സ്വകാര്യ സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു.
മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ അമ്മ, ലിയയെ ക്ലാസിൽ കാണാത്തിനാൽ അദ്ധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നൽകിയില്ല. ഇതിനിടയിൽ സ്കൂൾ മാനേജർ ലിയയുടെ അച്ഛനെ ഫോണിൽ വിളിച്ച് അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് കുട്ടി മരിച്ച കാര്യം രക്ഷിതാക്കൾ അറിഞ്ഞത്. കുട്ടിയുടെ ബന്ധുക്കളും അയൽക്കാരും തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. മാതാപിതാക്കളുടെ പരാതിയിൽ സ്‌കൂളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

