തിരുവനന്തപുരം :കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയതാണെന്ന് മകനായ പ്രതി പൊലീസിന് മൊഴി നൽകി. നിലയ്ക്കാമുക്ക് സ്വദേശി ജനനി ( 62 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽദുരൂഹതയുണ്ടെന്ന് പോലീസ് ആദ്യമേ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു.
വിഷ്ണു ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് നൽകുന്ന വിവരം. അമ്മ മരണപ്പെട്ട വിവരം വിഷ്ണു തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ശനിയാഴ്ച രാത്രി രണ്ടരയോടെയാണ് വിഷ്ണു കടയ്ക്കാവൂർ പഴഞ്ചിറയിലുള്ള ബന്ധുവീട്ടിലെത്തിയത്. കുടുംബവീട്ടിൽ വച്ച് അമ്മ തീകൊളുത്തിയെന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനി തനിക്കു പരിക്കുപറ്റിയെന്നും ഇയാൾ അവിടെയുള്ളവരോട് പറയുകയായിരുന്നു. വിഷ്ണുവിൻ്റെ വാക്കുകൾ കേട്ട് ബന്ധുക്കൾ ആശയങ്കയോടെ കുടുംബവീട്ടിലെത്തി. അവിടെ ജനനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവർ കടയ്ക്കാവൂർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ ദുരൂഹതകളുള്ളതായി ബന്ധുക്കൾ പറഞ്ഞതിനെത്തുടർന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

