കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് നടി ഹർജി നൽകിയത്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു നടിയുടെ ഹർജി.
എന്നാൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം സർക്കാർ തള്ളി. കൂടാതെ അതിജീവിതയ്ക്കൊപ്പമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനോടും അനുകൂല നിലപാടാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതെയാക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ സർക്കാർ കോടതിയിലെത്തുകയും കേസിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അംഗീകരിച്ച കോടതി ഒന്നര മാസം കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.