കേരളാ സ്റ്റോറി എന്ന ചിത്രം സമൂഹത്തിൽ മത സ്പർദ്ധ സൃഷ്ടിക്കുന്നതാണെന്നും പ്രൊപ്പഗാണ്ടയാണെന്നും പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി നദി ആദാ ശർമ്മ. ഇതിൽ മതമോ രാഷ്ട്രീയമോ ഇല്ലെന്നും ജീവിതം നശിപ്പിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കഥയാണെന്നും അവർ ട്വീറ്റ് ചെയ്‌തു. “കേരളാ സ്റ്റോറി തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ മറ്റജണ്ടകളോ ചർച്ച ചെയ്യുന്നില്ല. മതങ്ങൾ തമ്മിലുള്ള പ്രശ്നവുമല്ല. ഇത് ചർച്ച ചെയ്യുന്നത് അതിനേക്കാൾ ഗുരുതരമായ വിഷയമാണ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടമാണ്. ഇത് മാനവികതയും ഭീകരവാദവും തമ്മിലുള്ള പോരാട്ടമാണ്. ഇതിനെ പ്രൊപ്പഗാണ്ടാ എന്നു വിളിക്കുന്നതിലൂടെ നമ്മൾ ജീവിതം നശിപ്പിക്കപ്പെട്ട നിരപരാധികളായ പെൺകുട്ടികളുടെ കഥയാണ് കാണാതെപോകുന്നത്” അവർ ട്വീറ്റ് ചെയ്‌തു. വിമർശകരുടെ വായടപ്പിക്കുന്ന ഉചിതമായ മറുപടിയെന്നാണ് നിരവധിപേർ ആദാ ശർമ്മയുടെ ട്വീറ്റിനെ വിലയിരുത്തുന്നത്.
മെയ് അഞ്ചിനാണ് ചിത്രം പ്രദർശനത്തിനെത്തുക. കേരളത്തിൽ നടക്കുന്ന ഐ എസ് റിക്രൂട്ട്മെന്റുകളുടെ കഥപറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിന്റെ ടീസറും, ട്രെയ്‌ലറും ഏറെ വിവാദമായിരുന്നു. മുസ്ലിം മത മൗലികവാദ സംഘടനകളും ചില രാഷ്ട്രീയപ്പാർട്ടികളും ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് വന്ന ഹർജ്ജി സുപ്രീംകോടതി തള്ളിയിരുന്നു. സെൻസർബോർഡും ചിത്രത്തിന് പ്രദർശനാനുമതി നൽകിക്കഴിഞ്ഞു. അതേസമയം റേറ്റിങ്ങുകളിൽ മുന്നിലാണ് ചിത്രം. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് ചിത്രങ്ങളിൽ ഒന്നാണ് കേരളാ സ്റ്റോറി. ഇന്നലെ ജെ എൻ യു ക്യാമ്പസ്സിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നിറഞ്ഞ സദസ്സിൽ നടന്നു.

