ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമായതിനാൽ സി എം രവീന്ദ്രൻ ഇപ്പോൾ നിയമസഭയിലെത്തിയിട്ടുണ്ട്. ഇന്ന് 10മണിക്ക് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നിർദ്ദേശം. എന്നാൽ ഇപ്പോൾ സിഎം രവീന്ദ്രൻ നിയമസഭയിലെത്തിയിരിക്കുകയാണ്. മുമ്പും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് പല ആരോഗ്യ പ്രശ്നങ്ങളും പറഞ്ഞ് ചികിത്സ തേടിയിരുന്നു.
ലൈഫ് മിഷൻ കോഴകേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്