അഗസ്റ്റവെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്‌ടർ വിവാദത്തിൽ ഇടനിലക്കാരിൽ നിന്നു കോഴപ്പണം പറ്റിയവരിൽ രാജ്യത്തെ കോൺഗ്രസ് ഉന്നതരും മുതിർന്ന ഉദ്യോഗസ്‌ഥരും മാധ്യമപ്രവർത്തകരുമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. ഈ ഇടപാടിന്റെ ചാലകശക്തി അന്നത്തെ ഭരണമുന്നണിയായ യു.പി.ഏ യുടെ ചെയർപേഴ്സൺ സോണിയഗാന്ധിയാണെന്നും ഇ.ഡി, കേസിലെ വാദം കേൾക്കുന്ന ദില്ലി പ്രതേൃക കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു .
കേസിലെ പ്രധാന പ്രതിയും ഇടപാടിന്റെ ഇടനിലക്കാരനുമായ ക്രിസ്ത്യൻ മിഷേൽ ജയിംസ് ഇപ്പോൾ ഇ.ഡി കസ്റ്റഡിയിലാണ്. 2008 -2009 ലെ ക്രിസ്ത്യൻ മിഷേൽ നടത്തിയ കത്തിടപാടുകളുടെയും അയാളിൽ നിന്നു പിടിച്ചെടുത്ത രേഖയുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. അന്നത്തെ കേന്ദ്രമന്ത്രിയെയും ഉപദേശകരെയും പാട്ടിലാക്കാൻ വൻതുക ചിലവഴിച്ചതായി മിഷേൽ സമ്മതിച്ചിട്ടുണ്ട് .
കേസിന്റെ വാദം ശനിയാഴ്ച്ച തുടരും. കേസ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കെട്ടിചമച്ചതാണെന്നാണ് കോൺഗ്രസ് ആരോപണം.