ദക്ഷിണ റെയിൽവേയുടെ ഏറ്റവും ഉപകാരപ്രദമായ സര്‍വീസുകളിലൊന്നാണ് രണ്ട് തവണ ഭീകരർ തീവെച്ച ആലപ്പുഴയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് ഓടുന്ന ആലപ്പുഴ -കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിൻ. കണ്ണൂരിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്, തൃശൂർ, എറണാകുളം തുടങ്ങിയ ഇടങ്ങളിലേക്ക് പോകണ്ടുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ട്രെയിനാണ്.ആഴ്ചയിൽ ഏഴു ദിവസവും സർവീസ് നടത്തുന്ന കണ്ണൂർ – ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന് 20 കോച്ചുകളാണുള്ളത്.
2 എസി ചെയർ കാർ, 2 സെക്കൻഡ് സിറ്റിംഗ് എന്നിവയ്ക്കു പുറമേ 14 ജനറൽ അൺ റിസർവ്ഡ് കോച്ചുകളും 2 സീറ്റിംഗ് കം ലഗേജ് റേക്കുകളും ഇതിനുണ്ട്. ദിവസവും നൂറുകണക്കിന് സഞ്ചാരികളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഈ സര്‍വീസ് മലബാർ മേഖലയിലേക്കും തിരികെയുമുള്ള യാത്രകൾക്ക് യോജിച്ച സർവീസാണ്.ദിവസവും രാവിലെ 5.10ന് കണ്ണൂരിൽ നിന്നാരംഭിക്കുന്ന ട്രെയിൻ 08 മണിക്കൂർ 10 മിനിറ്റ് സഞ്ചരിച്ച് ഉച്ചയ്ക്ക് 1.20ന് ആലപ്പുഴയിൽ എത്തിച്ചേരും. സെക്കൻഡ് സിറ്റിങ്ങിൽ 135 രൂപയും എസി ചെയർ കാറിൽ 485 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 339 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്ന ദൂരം. ഈ യാത്രയിൽ 27 സ്റ്റോപ്പുകളിൽ നിർത്തുകയും ചെയ്യുന്നു.എറണാകുളം ജംങ്ഷനിൽ 5 മിനിറ്റ്, ഷൊർണൂർ ജംങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിൽ 3 മിനിറ്റ് നേരവും ആലുവ, തൃശൂർ,സ്റ്റേഷനുകളിൽ 2 മിനിറ്റ് നേരവും നിർത്തിയിടും. ബാക്കി സ്റ്റേഷനുകളിൽ 1 മിനിറ്റ് സമയമാണ് നിർത്തിയിടുന്ന സമയം.