പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയും തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തിന് ശേഷം ബിജെപിയിൽ ചേരും.
കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്ന് കോൺഗ്രസ് വിട്ട് സിംഗ് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) രൂപീകരിച്ചു.
സിംഗ് ദില്ലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ ബി ജെ പിയിൽ ചേരും. പിഎൽസിയിൽ ചേർന്ന ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും അദ്ദേഹത്തോടൊപ്പം ഇന്ന് ബിജെപിയിൽ ചേരും.
നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സിംഗ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു.
സെപ്തംബർ 12-ന് ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം, ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സമഗ്രവികസനത്തിനുള്ള ഭാവി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ താൻ വളരെ ഫലപ്രദമായ ചർച്ച നടത്തിയെന്ന് സിംഗ് പറഞ്ഞു.
ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് സിംഗ് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നുവെന്ന് പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാൾ ജൂലൈയിൽ പറഞ്ഞിരുന്നു. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാൽ ലയനം പ്രഖ്യാപിക്കുമെന്ന് ഗ്രെവാൾ അന്ന് പറഞ്ഞിരുന്നു.

