ദില്ലി:കോൺഗ്രസിനുള്ളിലെ രൂക്ഷമായ പ്രശ്നങ്ങളെ തുടർന്ന് രാജി വച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ന് വൈകിട്ട് അഞ്ചിന് ദില്ലിയിലെ അമിത് ഷായുടെ വസതിയിലേക്ക് അമരീന്ദര്‍ സിങ് എത്തുകയായിരുന്നു.
നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമാകുമെന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 18ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദര്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി വളരെയധികം അകന്നിരുന്നു.
കൂടിക്കാഴ്ചയിൽ ‘തന്റെ ശത്രുവും മുഖ്യമന്ത്രി പദവിയില്‍ നിന്നു പുറത്താക്കാന്‍ ചരടു വലിച്ചയാളുമായ നവജ്യോത് സിങ് സിദ്ദുവിനെ അമരീന്ദര്‍ രൂക്ഷമായി വിമര്‍ശിക്കുകയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി സിദ്ദുവിനു സൗഹൃദമുണ്ടെന്ന് ആരോപിക്കുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അതേസമയം അമരീന്ദറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ദില്ലിയിൽ തങ്ങുന്ന അമരിന്ദര്‍ കോണ്‍ഗ്രസ് നേതാക്കളെ ആരെയും സന്ദര്‍ശിക്കുന്നില്ല. അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.