ദില്ലി: ജമ്മുകാശ്മീരിൽ (Jammu and Kashmir) നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്‌ഐയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് . ജമ്മുകാശ്മീരില്‍ സിക്ക്,ഹിന്ദു വിഭാഗക്കാർക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിലയിരുത്തല്‍. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഐബി റിപ്പോര്‍ട്ട് കൈമാറി.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷ വിലയിരുത്തല്‍ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി, ബിഎസ്എഫ്, സിആര്‍പിഎഫ് മേധാവികളും പങ്കെടുത്തു. ഐഎസ്ഐ പിന്തുണയോടെ പാകിസ്ഥാൻ ഭീകര സംഘടനകള്‍ നാട്ടുകാരായവരെ റിക്രൂട്ട് ചെയ്ത് ആയുധം നല്‍കി ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച കാഷ്മീരില്‍ സ്കൂളില്‍ അതിക്രമിച്ചെത്തിയ ഭീകരര്‍ രണ്ട് അധ്യാപകരെ കൊലപ്പെടുത്തിയിരുന്നു.
സംഗം സര്‍ക്കാര്‍ സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. സ്‌കൂളിലെ പ്രിന്‍സിപ്പളായ സതീന്ദര്‍ കൗര്‍ അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിവിടെ മൂന്ന് പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ കൊല്ലപ്പെട്ടിരുന്നു. അതേസമയം വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ഭീകരരുടേതെന്ന് ഇന്നലെ ജമ്മുകാശ്മീര്‍ ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കിയിരിന്നു.