പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ ശേഖരിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് അത് കുഫോസ് സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനക്കായി നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നറിയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകും. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കി മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്
പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന്കുറഞ്ഞതു മൂലമാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പ്രദേശം ഒരു വ്യവസായ മേഖലയായതിനാല്‍ തന്നെ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതാണോ മത്സ്യങ്ങൾ കൂട്ടമായി ചത്തു പൊങ്ങിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇത് കണ്ടെത്താനായി സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കാനും കുറ്റക്കാരായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നൽകിയതായി കളക്ടര്‍ പറഞ്ഞു.

