തൊടുപുഴ : കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസുകാരി ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. ആൻമരിയയ്ക്കായി നാടും നാട്ടുകാരും പോലീസുകാരും ഒന്നിച്ച് നിന്ന് എണ്ണയിട്ട യന്ത്രം പോലെ വഴിയൊരുക്കിയപ്പോൾ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കുള്ള 126 കിലോമീറ്ററോളം ദൂരം 2 മണിക്കൂർ 45 മിനിട്ടും കൊണ്ട് ആംബുലൻസ് ഓടിയെത്തി.
മന്ത്രിയുടെ നേതൃത്വത്തിൽ നിമിഷങ്ങൾക്കുള്ളിൽ ക്രമീകരണങ്ങളൊരുക്കിക്കൊണ്ട് ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പൊലീസ് ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ ആൻമരിയയുടെ ജീവൻ രക്ഷിക്കാനായി ഒന്നിച്ച് അണിനിരന്നു.
കട്ടപ്പനയില്‍നിന്ന് ആന്മരിയയുമായി പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില റൂട്ടിലൂടെയാണ് അമൃത ആശുപത്രിയില്‍ എത്തിയത്.ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യർത്ഥിച്ചിരുന്നു.