Friday, May 17, 2024
spot_img

നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; 9 വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു പരുക്കേൽപ്പിച്ചു; കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന് ദൃസാക്ഷികൾ

കണ്ണൂർ : തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌‌ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെയാണ് (9) ഇന്ന് നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നായകൾ നടത്തിയതായി സംഭവത്തിന്റെ ദൃക്സാക്ഷികൾ പറഞ്ഞു. തലയിലും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവേറ്റ കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈമാസം 11 നാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓട്ടിസമുള്ള നിഹാലിന് സംസാരശേഷി കുറവായിരുന്നു. 11 ന് വൈകുന്നേരം അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ തെരുവ് നായകൾ ഓടിയപ്പോൾ കുട്ടി ഭയപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും തുടർന്ന് നായകൾ ആക്രമിച്ചതാകാമെന്നുമാണ് കരുതുന്നത്. സംഭവത്തെത്തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടിയിരുന്നു.

Related Articles

Latest Articles