ദില്ലി: രാജ്യത്തെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേക്ക് അനുരഞ്ജ് മനോഹര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത് 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി 75 യുവ എഴുത്തുകാരെയാണ്. അനുരഞ്ജ് മാതൃഭൂമി സബ് എഡിറ്ററാണ്.
ദേശീയ തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ വനിതാ സ്വാതന്ത്ര്യ സമരസേനാനികളിലൊരാളായ എ.വി. കുട്ടിമാളു അമ്മയെ കുറിച്ചുള്ള അനുരഞ്ജിന്റെ കുറിപ്പും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു.
തുടര്‍ന്ന് രാജ്യത്തെ പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് 75 യുവ എഴുത്തുകാരുടെ പട്ടികയില്‍ അനുരഞ്ജ് ഉള്‍പ്പെട്ടത്.
അതേസമയം യുവ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് (ആകെ മൂന്ന് ലക്ഷം രൂപ) ലഭിക്കും. മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട 75 യുവ എഴുത്തുകാര്‍ക്ക് ജനുവരി ഏഴ് മുതല്‍ 10 വരെ പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇവരുടെ പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസീദ്ധീകരിക്കും. അതിന്റെ റോയല്‍റ്റിയും എഴുത്തുകാര്‍ക്ക് ലഭിക്കും.

