കുമളി : ചിന്നക്കനാലിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗികമായേ കാഴ്ചയുള്ളൂ എന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ സ്ഥാനം തിരിച്ചറിയുന്നതിനായി ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം അറിഞ്ഞത് . പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തി. മുറിവുകൾക്കുള്ള മരുന്നു നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സിസിഎഫ് നൽകിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
വനത്തിനുള്ളിൽ തമിഴ്നാട് അതിർത്തിയിലേക്കു പ്രവേശിച്ച അരിക്കൊമ്പൻ പിന്നീട് കേരള അതിർത്തിയിലേക്കു തന്നെ മടങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. നിലവിൽ അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് വിവരം. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ പുലർച്ചെ മുതൽ അപ്രത്യക്ഷമായിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം സിഗ്നലുകൾ ലഭിക്കുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥയാണ് സിഗ്നലുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയത് എന്നാണ് കരുതുന്നത്. ആനയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പിന്റെ സംഘം വനത്തിനുള്ളിലുണ്ടെങ്കിലും ഇവർക്ക് ഇത് വരെയും അരിക്കൊമ്പനെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല

