അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീണ്ടെടുത്തു. ഗംഗാവലി പുഴയില്‍ നിന്ന് പുറത്തെടുത്ത ശേഷം അർജുന്റെ ലോറിയുടെ ക്യാബിന്റെ ഉള്‍വശം പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ കണ്ടെത്തിയത്. അര്‍ജുന്റെ കുഞ്ഞിന്റെ കളിപ്പാട്ട ലോറി കാബിന്റെ ഉള്ളില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ കണ്ടുനിന്നവര്‍ക്കെല്ലാം അത് നൊമ്പര കാഴ്ചയായി.
കുഞ്ഞിന്റെ കളിപ്പാട്ട ലോറി, അര്‍ജുന്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്, ബാഗ്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കാബിനില്‍ നിന്ന് കിട്ടി. കാബിനില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ അര്‍ജുന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു അസ്ഥി കഷ്ണവും രാവിലെ നടന്ന പരിശോധനയില്‍ ലഭിച്ചിരുന്നു. കരയിലെത്തിച്ച ക്യാബിൻ ഇന്ന് രാവിലെയാണ് ക്രെയിനുകള്‍ ഉപയോഗിച്ച് ദേശീയപാതയോരത്ത് എത്തിച്ചത്. തുടര്‍ന്നായിരുന്നു പരിശോധന. നേരത്തേ ക്യാബിനകത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ചെളി നിറഞ്ഞ നിലയിലായിരുന്നു ക്യാബിന്‍. ദേശീയപാതയോരത്ത് എത്തിച്ച ശേഷം ക്യാബിൻ വെട്ടിപ്പൊളിച്ച് വെള്ളം അടിച്ച് വൃത്തിയാക്കി. തുടര്‍ന്നാണ് പരിശോധിച്ചത്.

