ഇംഫാൽ : മണിപ്പൂർ കലാപത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നിക്ഷേപിക്കാനായി ഇംഫാളിലെ സ്വന്തം വീടിനു മുന്നിൽ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ. കലാപത്തിനിടെ പൊലീസ് സ്റ്റേഷനിൽനിന്നും മണിപ്പൂർ റൈഫിൾസിൽനിന്നും ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു. 4,000ത്തിൽ പരം ആയുധങ്ങളും വെടിയുണ്ടകളുമാണ് ആൾക്കൂട്ടം കൊള്ളയടിച്ചത്.
സമാധാനശ്രമങ്ങൾക്കിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ സൈന്യവും സുരക്ഷാസേനകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 900 ആയുധങ്ങളും ആയിരത്തിലധികം വെടിയുണ്ടകളും കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ സുരക്ഷാസേനയുടെ പരിശോധനയിൽ 35 ആയുധങ്ങൾ കണ്ടെടുത്തു.
ഇതിനിടെ കലാപത്തിനു കാരണക്കാരായവരെ തുടച്ചുനീക്കി സമാധാനം സ്ഥാപിക്കാതെ ആയുധങ്ങൾ തിരികെ നൽകേണ്ടെത്തിലെന്ന പ്രഖ്യാപനത്തോടെ ഒരുവിഭാഗം അമിത് ഷായുടെ ആഹ്വാനം തള്ളിക്കളഞ്ഞതോടെയാണ് ആയുധങ്ങൾ നിക്ഷേപിക്കുന്നതിനായി എംഎൽഎ പെട്ടി സ്ഥാപിച്ചത്.

