തിരുവനന്തപുരം : തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യത്തിലിറങ്ങി നീണ്ട മുപ്പതുവർഷം മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നു വിളിക്കുന്ന അബ്ദുൽ റഹ്മാൻ (52) ആണ് ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തു വച്ച് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
1993 ൽ വിദേശത്ത് ജോലിക്കു വീസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്പോർട്ടും വാങ്ങിയശേഷം മുങ്ങിയ പെരുന്തല്‍മണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയെന്നതാണു പ്രതിക്കെതിരായ കേസ്. തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലകടവിലുള്ള ലോഡ്ജില്‍ തടങ്കലില്‍ പാര്‍പ്പിച്ചു വരവെ വിജയകുമാർ തൂങ്ങിമരിച്ചു. കേസില്‍ അബ്ദുൽ റഹ്മാൻ അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോവുകയുമായിരുന്നു. കോഴിക്കോട് ഫറോക്കിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്ത് താമസമാക്കുകയും പിന്നീട് ഇയാൾ വിദേശത്ത് കടക്കുകയും ചെയ്യും.
നിരവധി തവണ പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 1997ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചു. വിദേശത്തുനിന്ന് തിരികെയെത്തിയ ഇയാൾ തിരുവനന്തപുരം, തിരുവല്ലം വണ്ടിത്തടം ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.