Tuesday, December 30, 2025

മലാലയുടെ ഇരട്ടത്താപ്പ്; സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍

കർണാടകയിലെ ഹിജാബ് വിവാദമാണിപ്പോൾ എങ്ങും ചർച്ച വിഷയം. കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടെ ‘ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്’ എന്ന മലാലയുടെ പുതിയ പ്രസ്താവനയും ചർച്ചയായി. എന്നാൽ അതിനു പിന്നാലെ ‘ഞാന്‍ മലാല’ എന്ന ജീവചരിത്രത്തിലെ ഈ വരികളും വിവാദമായിരിക്കുകയാണ്.

‘ബുര്‍ഖ ധരിക്കുന്നത് വലിയ ഫാബ്രിക് ഷട്ടില്‍ കോക്കിനുള്ളിലൂടെ നടക്കുന്നത് പോലെയാണ്, അതിലൂടെ പുറത്തേക്ക് കാണാന്‍ ഒരു ഗ്രില്‍ മാത്രമേയുള്ളൂ. ചൂടുള്ള ദിവസങ്ങളില്‍ അത് ഒരു ഓവന്‍ പോലെയാണ്’. – എന്നാണ് താലിബാന്‍ ഭീകരരുടെ വധശ്രമത്തില്‍ നിന്ന കഷ്ടിച്ച് രക്ഷപ്പെട്ട പാകിസ്ഥാന്‍ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ച് ജീവചരിത്രത്തില്‍ പറയുന്നത്.

ജീവചരിത്രത്തില്‍ ബുര്‍ഖയ്ക്കെതിരെ പറയുന്ന മലാലയിപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിക്കുന്നതിനെ പിന്തുണയ്ക്കുന്നതിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ചയാകുന്നത്.

അതേസമയം ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ മലാലയ്ക്ക് മാത്രമല്ല ഇരട്ടത്താപ്പ്. ഇസ്ലാം മതവുമായി ബന്ധമുണ്ടെന്നും ഇല്ലന്നും പറയുന്ന മുസ്ലീം പണ്ഡിതരുണ്ട്. ഖുറാനില്‍ സ്തീകളുടെ ശിരോവസ്ത്രത്തെക്കുറിച്ച് പരാമര്‍ശമേ ഇല്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.

ഭാരതത്തിലെ ഒരു സ്‌കൂളിലെ യൂണിഫോം പ്രശ്നത്തെ അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും വിഷയമായി ഉയര്‍ത്തിക്കാട്ടുന്നവര്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള മുസ്ലീം രാജ്യങ്ങളുടെ പട്ടിക ഒന്ന് നോക്കണം.

ടുണീഷ്യ (1981 മുതല്‍), കൊസോവോ (2009 മുതല്‍), അസര്‍ബൈജാന്‍ (2010 മുതല്‍) എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അത് കൂടാതെ 2010 മുതല്‍ സിറിയയും 2015 മുതല്‍ ഈജിപ്തും സര്‍വ്വകലാശാലകളില്‍ മുഖാവരണം ധരിച്ചെത്തുന്നതിന് നിരോധനം കൊണ്ടുവന്നു.

ഇന്തോനേഷ്യ, മലേഷ്യ, മൊറോക്കോ, ബ്രൂണി, മാലദ്വീപ്, സൊമാലിയ എന്നിവിടങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ല. പകരം സ്ത്രീകള്‍ ജിബാബ് എന്ന് വിളിക്കുന്ന അവരുടെ ആചാരപരമായ വസ്ത്രമാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാനില്‍ പോലും വിദ്യാലയങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ല.

എന്നാൽ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആക്കെ എന്നിവിടങ്ങളിലാണ് ഹിജാബ്/ബുര്‍ഖ നിര്‍ബന്ധമായും ധരിക്കേണ്ടത്. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ഹിജാബ് ധരിക്കണമെന്ന് നിയമപ്രകാരം പറയുന്നില്ല.

നേരത്തെ പല രാജ്യങ്ങളും ഹിജാബിന് സാംസ്‌കാരിക പദവി നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളും നിരവധി. ഫ്രാന്‍സില്‍ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചുകൊണ്ട് 2010 ല്‍ ഫ്രാന്‍സ് സെനറ്റ് നിയമം പാസാക്കിയിട്ടുണ്ട്. മുഖാവരണം, ഹെല്‍മെറ്റുകള്‍, നിഖാബുകള്‍, മുഖം മറയ്ക്കുന്ന മറ്റ് ശിരോവസ്ത്രങ്ങള്‍ എന്നിവയാണ് പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്.

ബെല്‍ജിയത്തില്‍ 2011 മുതല്‍ ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖം മൂടുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് പിഴയോ ഏഴു ദിവസം വരെ തടവോ അനുഭവിക്കേണ്ടി വരും. 2018 ഓഗസ്റ്റിലാണ് ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ നിരോധിച്ചത്.
നിയമം പാലിക്കാത്തവരില്‍ നിന്ന് 135 ഡോളര്‍ വരെ പിഴ.

ഓസ്ട്രിയയില്‍, മുഖം മൂടുന്ന വസ്ത്രം ധരിക്കുന്നതിന് എതിരായ നിയമം അനുസരിച്ച് ആളുകളുടെ നെറ്റി മുതല്‍ താടി വരെ കാണണമെന്നാണ് അനുശാസിക്കുന്നത്. 2017 മുതല്‍ നിരോധനം നിലവിലുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 150 ഡോളര്‍ വരെ പിഴ ഈടാക്കും. ബള്‍ഗേറിയയില്‍ 2016 മുതല്‍ ബുര്‍ഖ നിരോധനം നിലവിലുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 750 ഡോളര്‍ വരെയാണ് പിഴ.

നെതര്‍ലന്‍ഡില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ നല്‍കേണ്ടി വരും. ഇവിടെ ബുര്‍ഖകള്‍, മുഖം മൂടുന്ന ശിരോവസ്ത്രങ്ങള്‍, പൂര്‍ണ്ണമായി മുഖം മറയ്ക്കുന്ന ഹെല്‍മെറ്റുകള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

അടുത്തിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ ശിരോവസ്ത്രം, ബുര്‍ഖ എന്നിവ നിരോധിച്ചത് റഫറണ്ടം നടത്തിയാണ്. നിങ്ങളുടെ മുഖം പുറത്ത് കാണിക്കുക എന്നതാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പാരമ്പര്യമെന്നും അത് തങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്നുമാണ് റഫറണ്ടം കമ്മിറ്റി ചെയര്‍മാനും സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവുമായ വാള്‍ട്ടര്‍ വോബ്മാന്‍ വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കിയത്. മുഖം മൂടുന്നത് യൂറോപ്പില്‍ കൂടുതല്‍ പ്രാധാന്യമുള്ള തീവ്ര രാഷ്ട്രീയ ഇസ്ലാമിന്റെ പ്രതീകമാണെന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു

മാത്രമല്ല ശ്രീലങ്കയും അടുത്തിടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി. ക്രൈസ്തവ പള്ളിയില്‍ മുസ്ലിം തീവ്രവാദികള്‍ സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് സുരക്ഷാ കാരണം പറഞ്ഞായിരുന്നു നിരോധനം.

Related Articles

Latest Articles