മലപ്പുറം: കെപിസിസി മുന്നറിയിപ്പിനെ വകവയ്ക്കാതെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. കനത്ത മഴയിലും വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്ന കെപിസിസി മുന്നറിയിപ്പിനെത്തുടർന്ന് പരിപാടിയിൽ നിന്ന് കൂടുതൽ നേതാക്കൾ പിന്മാറിയിരുന്നു. എന്നാൽ പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന നിലപാടിലായിരുന്നു ആര്യാടൻ ഫൗണ്ടേഷൻ. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കുന്നുണ്ട്. പാർട്ടി നിർദേശം പരസ്യമായി ലംഘിച്ച പശ്ചാത്തലത്തിൽ എന്ത് അച്ചടക്ക നടപടിയാകും ആര്യാടൻ ഷൗക്കത്തിന് നേരിടേണ്ടി വരിക എന്ന ആകാംക്ഷയിലാണ്
ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. റാലിക്ക് പിന്നാലെ പൊതുയോഗവും നടത്താന്‍ മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.
നേരത്തെ, ഡിസിസി പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടന്‍ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡി.സി.സിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനമല്ലെന്നും താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാർത്താക്കുറിപ്പിലൂടെ കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു.