മുംബൈ : മയക്കു മരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത ബോളിവുഡ് താരം ഷാരുഖ് ഖാൻറെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. . ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻ ഖാൻ ജയിൽ മോചിതനാകുന്നത്.
മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി മുംബൈ ഹൈക്കോടതിയിൽ ഹാജരായത് . ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻ്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു.
കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു.എൻ സി ബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആര്യൻ ഖാനെ അറസ്‌റ്റു ചെയ്തത് ഷാരുഖ് ഖാനിൽ നിന്നു പണം തട്ടാനാണെന്ന് കേസിലെ സാക്ഷി പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു . ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു. എന്നാൽ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്.
23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്.
ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റേയും ഗൌരി ഖാൻ്റേയും മകനായ ആര്യൻ്റെ അറസ്റ്റ് ദേശീയ തലത്തിൽ തന്നെ ഈ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ആര്യനെ അനുകൂലിച്ചും എതിർത്തും ജയിൽവാസം നീളുന്നതിൽ വിമർശനമുയർത്തിയും പലതരം ചർച്ചകൾ ഈ ദിവസങ്ങളിലുണ്ടായി. കഴിഞ്ഞ ആഴ്ച ആര്യനെ ആർതർ റോഡ് ജയിലിലെത്തി ഷാറൂഖ് ഖാൻ നേരിൽ കണ്ടിരുന്നു. പിന്നാലെ ഷാറൂഖിൻ്റെ വസതിയായ മുംബൈയിലേക്ക് എൻസിബി ഉദ്യോഗസ്ഥർ എത്തുകയും ചെയ്തതും വലിയ വാർത്തയായി. വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൻ്റെ ആര്യൻഖാൻ്റെ സുഹൃത്തും നടിയുമായ അനന്യ പാണ്ഡയെ എൻസിബി ചോദ്യം ചെയ്തിരുന്നു.

