മുംബൈ : ആശങ്കൾക്ക് വിരാമമിട്ടുകൊണ്ട് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ തീയതി പുറത്ത് വന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാകും ടൂർണമെന്റ് നടക്കുക. ടൂർണമെന്റിലെ ആദ്യ നാലു കളികൾ പാകിസ്ഥാനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യാകപ്പില്‍ മാറ്റുരയ്ക്കുന്നത്. നേരത്തെ പൂർണ്ണമായും പാകിസ്ഥാനിൽ വച്ച് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് പ്രധാന മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. മത്സരങ്ങൾ പാകിസ്ഥാനിലാണെങ്കിൽ ഇന്ത്യൻ ടീമിനെ വിടില്ലെന്ന് ബിസിസിഐ തുടക്കം മുതൽ അറിയിച്ചിരുന്നു.
ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ് മോഡല്‍’ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വച്ചെങ്കിലും ഇതും ബിസിസിഐ അംഗീകരിച്ചിരുന്നില്ല. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുകളും ഹൈബ്രിഡ് മോഡലിനെ എതിർത്തു. മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഏഷ്യാകപ്പ് വേദി സംബന്ധിച്ച് അന്തിമ പ്രഖ്യാപനം വന്നത്.