ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണം വേണമെന്ന അഭിപ്രായം കൂടി പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കൂട് കണക്കിലെടുക്കണമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ തീരുമാനത്തില്‍ നിന്നും പിന്‍വലിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നിലപാട് എടുക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. കേസില്‍ ആരുടെയൊക്കെ വാദം കേള്‍ക്കണമെന്ന് 13ന് കോടതി തീരുമാനിക്കും. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷത്തില്‍ അടവ് മാറ്റുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന അഭിപ്രായം കൂടി പരിഗണിച്ചാകും ബോര്‍ഡ് നിലപാട് അറിയിക്കുക എന്ന് സൂചനയുണ്ട്.
യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലമാണ് പദ്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരിക്കേ കോടതിയെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മണ്ഡല- മകരവിളക്ക് കാലത്തുണ്ടായ പ്രശ്‌നങ്ങളും വരുമാനക്കുറവും എല്ലാം കണക്കിലെടുത്താണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമെന്ന നിലപാട് എടുത്തിരിക്കുന്നത്.
ഈ വര്‍ഷം യുവതി പ്രവേശനത്തിനെ എതിര്‍ക്കുമെന്ന് തീരുമാനം അറിയിച്ചതോടെ ദേവസ്വം ബോര്‍ഡ് വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബോര്‍ഡിന്റെ വരുമാനം കുറയുന്നത് ജീവനക്കാരുടെ വേതനം ഉള്‍പ്പടെയുളഅള ചെലവുകളെ പ്രതികൂലമായി ബാധിക്കുകയും സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കേണ്ടിവരുമെന്ന സാഹചര്യത്തിലാണ സര്‍ക്കാര്‍ നിലപാടിലും അയവ് വരുത്തിയിരിക്കുന്നത്. വിഷയത്തില്‍ ബോര്‍ഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രിയും അറിയിച്ചിട്ടുണ്ട്.

