ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന വംശഹത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഇന്ത്യൻ-അമേരിക്കൻ വംശജനുമായ വിവേക് രാമസ്വാമി. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ല. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ രാജ്യത്തെ കൂടുതൽ തെറ്റുകളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണെന്ന് വിവേക് രാമസ്വാമി ആരോപിച്ചു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വലിയ രീതിയിലുള്ള അക്രമങ്ങൾ നടക്കുകയാണ്. സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു സർക്കാരിനെ തന്നെ താഴെയിറക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. പക്ഷേ സംവരണ പ്രക്ഷോഭത്തിൽ തുടങ്ങിയ കലാപം ഹിന്ദുക്കൾക്കെതിരായ അക്രമമായി മാറിയിരിക്കുകയാണ്. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വിവേക് രാമസ്വാമി പറയുന്നു.
അതേസമയം, ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ധാക്കയിലെ ഒരു ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രദേശത്തെ ഹിന്ദു സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എല്ലാവരും ക്ഷമ പാലിക്കണമെന്നും, ന്യൂനപക്ഷങ്ങളെ ആക്രമിച്ചവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.

