പാലക്കാട്: അട്ടപ്പാടി മധുകേസിൽ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷിക്കെതിരെ കോടതിയുടെ പുതിയ തീരുമാനം. ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കാനാണ് കോടതി നിർദേശിച്ചത്. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു കോടതിയിൽ സുനിൽകുമാർ പറഞ്ഞത്. സുനിൽ ഉൾപ്പെടുന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം അറിയിച്ചത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കാഴ്ചക്കാരനായി നിൽക്കുന്ന സുനിൽകുമാറും വീഡിയോയിലുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് ദൃശ്യങ്ങൾ കാണുന്നില്ലെന്ന് സുനിൽകുമാർ പറഞ്ഞത്. തുടർന്നാണ് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചത്.
‘മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു’, ‘പ്രതികള്‍ കള്ളൻ എന്നു പറഞ്ഞ് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു’… ഇതായിരുന്നു സുനിൽകുമാര്‍ പൊലീസിന് നല്‍കിയ മൊഴി. സുനിൽകുമാറിന് പിന്നാലെ മുപ്പത്തിയൊന്നാം സാക്ഷി ദീപുവും ഇന്ന് കൂറുമാറി. ഇതോടെ, മധു കൊലക്കേസിൽ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി. ഇരുത്തിയേഴാം സാക്ഷി സെയ്തലവി ഇന്നലെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.

