ദില്ലി:പരമ്പരാഗത വൈദ്യശാസ്‌ത്രമായ ആയുർവേദത്തിനായി ഇന്ത്യയില്‍ ആഗോള കേന്ദ്രം തുടങ്ങുമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.)തീരുമാനിച്ചു. ഗുജറാത്തിലും രാജസ്‌ഥാനിലും രണ്ടു ആയുര്‍വേദ പഠന, ഗവേഷണ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ഡബ്ല്യു.എച്ച്.ഒ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അധാനോമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി മാറിയതുപോലെ ഡബ്ല്യു.എച്ച്.ഒ. ഗ്ലോബല്‍ സെന്ററും ആഗോളസൗഖ്യത്തിന്റെ കേന്ദ്രമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ജാം നഗറില്‍ ആയുര്‍വേദ പഠന, ഗവേഷണ ഇന്‍സ്‌റ്റിറ്റ്യൂട്ട്, രാജസ്‌ഥാനിലെ ജയ്‌പൂരിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എന്നിവ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയുടെ പൈതൃകമായ ആയുര്‍വേദത്തിന്റെ വികാസം മാനവരാശിയുടെ ക്ഷേമത്തിലേക്കു നയിക്കുന്നു.
നമ്മുടെ പരമ്പരാഗതമായ അറിവ് മറ്റു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്നു എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാംഎന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രസീലിന്റെ ദേശീയ നയത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 മുതല്‍ ആയുഷ് മന്ത്രാലയം ധന്വന്തരി ജയന്തി ആയുര്‍വേദ ദിനമായി ആചരിച്ചുവരികയാണ്.