കൊച്ചി ∙ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കനത്ത സുരക്ഷയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്യുന്ന വഴികളിലുടനീളം വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്‍ജെൻഡർ വ്യക്തികളെ പൊലീസ് മർദിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനും വിലക്കുണ്ട്.
കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണു കൊച്ചിയിലും കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തകരോടു മാസ്ക് നീക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട രണ്ടു വേദികളിലും അദ്ദേഹം താമസിക്കുന്ന ഗെസ്റ്റ് ഹൗസിലും പൊലീസിന്റെ വൻ പടതന്നെയുണ്ട്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസ് നേരിട്ടാണു ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ വാഹനങ്ങൾ തടഞ്ഞിട്ടാണു മുഖ്യമന്ത്രിക്കു കടന്നുപോകാൻ വഴിയൊരുക്കിയത്. മുഖ്യമന്ത്രി കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലും സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി കോട്ടയത്തു നിന്നെത്തി വിശ്രമിക്കുന്ന ഗെസ്റ്റ് ഹൗസ് പരിസരങ്ങളിലും കനത്ത സുരക്ഷയാണ്. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലാണു സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുഖ്യമന്ത്രി എത്തിയപ്പോഴും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. കനത്ത സുരക്ഷ ഒരുക്കിയെങ്കിലും യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചു