ബ്രസ്സല്‍സ് : ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളും ബെല്‍ജിയത്തിന്റെ സുവർണ്ണ തലമുറയിലെ പ്രധാനിയുമായിരുന്ന അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.15 വര്‍ഷം നീണ്ട കരിയറാണ് താരം തിരശീലയിടുന്നത്.
34 കാരനായ താരം ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും നേടി. അതെ സമയം ക്ലബ്ബ് ഫുട്‌ബോളില്‍ തുടർന്നും ബൂട്ട് കെട്ടുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. നിലവിൽ ലാലീഗയിലെ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്.
ബെല്‍ജിയത്തിന്റെ പുതിയ പരിശീലകന്‍ ഡൊമെനിക്കോ ടെഡെസ്‌കോ ചുമതലയേറ്റതോടെ ദേശീയ ടീമില്‍ നിന്ന് വിറ്റ്‌സെല്‍ പുറത്തായിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിശീലകന്റെ ടീം പ്രഖ്യാപനം. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടി ചരിത്ര മുന്നേറ്റം നടത്തിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു വിറ്റ്‌സെല്‍. എന്നാൽ കഴിഞ്ഞ ഖത്തർ ലോകകപ്പില്‍ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിറ്റ്‌സെല്‍ കളിക്കാനിറങ്ങി.നേരത്തെ ടോബി ആള്‍ഡര്‍ ഫീല്‍ഡും ഈഡന്‍ ഹസാര്‍ഡും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.