ഹൈദരാബാദ്: കോവിഡ് പ്രതിരോധത്തിന് കോവാക്‌സിന്‍ എടുക്കുന്നവരില്‍ ആറ് മുതല്‍ 12 മാസം വരെ ആന്റീബോഡികള്‍ നിലനില്‍ക്കുമെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്ക് പുറത്തുവിട്ട ഗവേഷണ രേഖകളിലാണ് ആന്റീബോഡികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന കണ്ടെത്തലുള്ളത്. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്‌സിനാണ് കോവാക്‌സിന്‍.
വാക്‌സിന്‍ എടുക്കുന്നവർക്ക് അതുമൂലം ഏതെങ്കിലും തരത്തിലുളള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങള്‍ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. 26,000 വോളന്റിയര്‍മാരിലാണ് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

