ഭോപ്പാൽ: ഭാരത് ജോഡോ യാത്രക്കിടയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മദ്ധ്യപ്രദേശ് കോൺഗ്രസ് മാദ്ധ്യമ വിഭാഗം മേധാവി പിയൂഷ് ബബെലേ, ഐടി സെൽ മേധാവി അഭയ് തിവാരി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് മദ്ധ്യപ്രദേശ് പോലീസ് നടപടി സ്വീകരിച്ചത്.
ഭാരത് ജോഡോ യാത്രയുടെ പേരിൽ കോൺഗ്രസ് നടത്തുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് പങ്കജ് ചൗധരി, ബിജെപി നേതാവ് നരന്ദ്ര ശിവജി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്കാ വാദ്ര, കമൽ നാഥ് എന്നിവർ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയാണ് ഭാരത് ജോഡോ യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതെന്നും ബിജെപി നേതാക്കൾ പരാതിയിൽ പറയുന്നുണ്ട്.
വെള്ളിയാഴ്ചയായിരുന്നു ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാക്കൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സമൂഹമദ്ധ്യമങ്ങളിൽ . ബിജെപി മീഡിയ ഇൻ ചാർജ് ലോകേന്ദ്ര പുരാഷാർ ആണ് വീഡിയോ പുറത്തുവിട്ടത്. ഇത് പൊതുജനങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചതോടെ ശക്തമായ പ്രതിഷേധമായിരുന്നു കോൺഗ്രസിനെതിരെ ഉയർന്നത്. അതേസമയം പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോ വ്യാജമാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന വാദം.