കൊച്ചി: വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലായി അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ഭാരത് പെട്രോളിയം. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 15 ഹൈവേകളില്‍ 110 ഇന്ധനസ്റ്റേഷനുകളിൽ 19 വാഹന ചാര്‍ജിങ് സ്റ്റേഷനുകളാണ് പദ്ധതി പ്രകാരം പുതുതായി സ്ഥാപിക്കുക. അതിവേഗ ചാര്‍ജിങ് കോറിഡോറുകളുടെ ഉദ്‌ഘാടനം ഇന്ന് നടന്നു.
കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുമായി മൂന്ന് കോറിഡോറുകളും കര്‍ണാടകയില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി ആറ് കോറിഡോറുകളും തമിഴ്‌നാട്ടില്‍ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളുമാണ് തുറക്കുക. വൈദ്യുത വാഹന ചാര്‍ജര്‍ ലൊക്കേറ്റര്‍, ചാര്‍ജര്‍ പ്രവര്‍ത്തനങ്ങള്‍, ഇടപാടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയെല്ലാം ഹലോ ബി പി സി എല്‍ ആപ്പ് വഴി അറിയാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്ന് ഭാരത് പെട്രോളിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് രവി വ്യക്തമാക്കി .
തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത കോറിഡോറുകളായി മാറിക്കഴിഞ്ഞു. ഈ മാസാവസാനത്തോട് കൂടി 200 ഹൈവേകള്‍ അതിവേഗ വൈദ്യുത ചാര്‍ജിങ് പോയിന്റുകളാക്കി മാറ്റാനാണ് പദ്ധതി.