അഹമ്മദാബാദ് : ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി വേനലവധിക്കുശേഷം വിധി പറയാന്‍ ഗുജറാത്ത് ഹൈക്കോടതി മാറ്റുകയായിരുന്നു. അതുവരെ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും കോടതി തള്ളി.
ഏപ്രില്‍ 20ന് അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ നേരത്തെ രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിൽ നടത്തിയ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ വിവാദ പരാമര്‍ശമാണ് കേസിലും കേസിലെ വിധിയെ തുടർന്നുണ്ടായ രാഹുലിന്റെ ലോക്സഭയിലെ അയോഗ്യതയിലും കലാശിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 23ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വവും റദാക്കിയിരുന്നു.

