കൊറോണയ്ക്ക് പിന്നാലെ കേരളക്കരയെ ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു. അതിതീവ്ര പകർച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയിൽ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്.
കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പ്രധാനമായും പനി പടരുന്നത്. പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് 1997ല്‍ ഹോങ്കോങ്ങിലാണ്. പനിപിടിച്ച് അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി. ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. 2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചിരുന്നു.
പക്ഷേ അമിത ആശങ്ക വേണ്ടാ. കാരണം നിലവില്‍ കേരളത്തില്‍ മനുഷ്യരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അധികാരികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും വൈറസ് പടരുന്നുണ്ട്. അതിനിടെ കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കുന്നതിലുള്ള ആശങ്കയും വര്‍ദ്ധിച്ചുവരുന്നുണ്ട്.
പ്രതിരോധം എങ്ങനെ ?
- പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
- ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്ബോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് മാത്രം അതു ചെയ്യുക.
- മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
- മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാതി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.
- വൈറസ് 70°C ന് മുകളില്‍ ജീവനോടെയിരിക്കില്ല എന്നതിനാല്‍ ശരിയായി പാചകം ചെയ്ത ഭക്ഷണങ്ങള്‍ സുരക്ഷിതമാണ്.
- മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമായി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.
- പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും അമാന്തിക്കരുത്.
- പനിയെക്കാള്‍ വേഗം പരക്കുന്ന സോഷ്യല്‍ മീഡിയ വ്യാജ പ്രചരണങ്ങള്‍ ആധികാരികത ഉറപ്പു വരുത്താതെ വിശ്വസിക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുത്.
- ആധികാരിക ഉറവിടങ്ങളില്‍ നിന്നും, ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വരുന്ന വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും പ്രകാരം ഉള്ള കാര്യങ്ങള്‍ മാത്രം അനുവര്‍ത്തിക്കുക.