പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരികരിച്ച സംഭവത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ച് പത്തനംതിട്ട. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച നെടുമ്പ്രം പ്രദേശത്തുള്ള മുഴുവൻ പക്ഷികളെയും കൊല്ലാനുള്ള നടപടികൾ തുടങ്ങി. രോഗ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പക്ഷികളെ കൊല്ലാനാണ് തീരുമാനം. നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളിലെ 950 ഓളം വളർത്തു പക്ഷികളെയും ഞായറാഴ്ചക്കുള്ളിൽ കൊല്ലാനാണ് ശ്രമം.
രോഗ വ്യാപന സാധ്യതയെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ കോഴികൾ, മുട്ട, ഇറച്ചി തുടങ്ങിയവ നശിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ഇവിടങ്ങളിലെ കോഴി ഇറച്ചിയും മുട്ടയും വിൽക്കുന്ന കടകൾ അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

