ധർമ്മം ആചരിക്കുമ്പോഴാണ് സംസ്കാരം ഉണ്ടാകുക. ലോകോത്തരമായ ഭാരതീയ സംസ്കാരത്തിന്റെ നിത്യ യവ്വനത്തിന് ആ ധർമ്മത്തിന്റെ തലമുറകളിലേക്കുള്ള കൈമാറ്റം അത്യന്താപേക്ഷിതമാണ്. ബാലഗോകുലം ആ മഹത് കർമ്മം നിർവ്വഹിക്കുന്ന പ്രസ്ഥാനമാണ്. ‘കേസരി’ യുടെ ബാലപംക്തിയായി തുടങ്ങി ഇന്ന് യുണിസെഫിന്റെ അംഗീകാരം വരെ നേടി വളർന്ന് പന്തലിച്ച ബാലഗോകുലത്തിന്റെ സ്ഥാപകനാണ് സംഘ പ്രവർത്തകരും സുഹൃത്തുക്കളും സ്നേഹാദരങ്ങളോടെ എം എ സാർ എന്ന് വിളിക്കുന്ന മാന്യ. എം എ കൃഷ്ണൻ. കേരളത്തിലെ മുതിർന്ന സംഘ പ്രവർത്തകനായ അദ്ദേഹം കലാ സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ തപസ്യ എന്ന മറ്റൊരു സംഘ പ്രസ്ഥാനത്തിന്റെ സ്ഥാപകനും കൂടിയാണ്. ദേശീയതയിൽ വെള്ളം ചേർക്കാത്ത ഭരണകൂടത്തിന് ഓശാന പാടാത്ത കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയായ സംസ്‌കാർ ഭാരതിയോട് എം എ സാർ ചേർത്തുകെട്ടിയ പ്രസ്ഥാനമാണ് തപസ്യ. സംഘത്തിന്റെ കേരളത്തിലെ ശക്തമായ കരങ്ങളിൽ ഒരാളായ എം എ സാർ പടുത്തുയർത്തിയ ബാലഗോകുലം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സാംസ്കാരിക സംഘടനയാണ്.
സംഘ പരിവാറിനെ കേരളത്തില്‍ അടയാളപ്പെടുത്തുന്ന സംഘടനയായ ബാലഗോകുലത്തിന്റെ സജീവമായ പ്രവര്‍ത്തന നൈരന്തര്യമാകാം, കലാസാഹിത്യ പ്രവർത്തകരുടെ കൂടി സംഘടനയുണ്ടാക്കാന്‍ എം.എ സാറിനെ പ്രേരിപ്പിച്ചത്. അമൃതഭാരതി (സംസ്‌കൃതഭാഷാ പ്രചരണത്തിന്) ബാലസാഹിതി പ്രകാശന്‍, മയില്‍പ്പീലി ബാലമാസിക, വാര്‍ത്തികം, ജന്മാഷ്ടമി പുരസ്‌ക്കാരം, വി.എം. കൊറാത്ത് സ്മാരക പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, ദുര്‍ഗാദത്ത് പുരസ്‌കാരം, കുഞ്ഞുണ്ണി സമ്മാനം, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം എന്നിങ്ങനെ പലവിധത്തിലും എം.എ സാറിന്റെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു. ശ്രീകൃഷ്ണ ജയന്തി ഇന്ന് കേരള സമൂഹം ഏറ്റെടുത്ത ഒരു ജനകീയ ഉത്സവമാക്കി മാറ്റുന്നതും ശ്രീകൃഷ്ണനെ മലയാളികളുടെ പൂജാമുറിയിൽ എത്തിച്ചതും കുട്ടികളുടെ നായകനാക്കി മാറ്റിയതിലും എം എ സാറിന്റെ അദ്ധ്വാനവും ദീർഘ വീക്ഷണവും വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഇന്ന് ‘കരുണാ മുരളീധാരാ’ എന്ന ഗോകുല ഗീതം മുഴങ്ങുന്നുണ്ടെങ്കിൽ അതിനു പുറകിലെ ബുദ്ധിയും, ആത്മവിശ്വാസവും, പ്രേരണയും, സംഘടനാ പാടവും അങ്ങനെ എല്ലാമെല്ലാം എം എ സാറാണ്. ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട എം എ സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.