പാലക്കാട് : മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച പാലക്കാട് വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു കെ.സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് കേരള പോലീസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണു പാലക്കാട്ടെ ദാരുണമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു കഴിഞ്ഞദിവസം സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ‘ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതുപോലുള്ള സംഭവമാണ് പാലക്കാടും ഉണ്ടായത്. എന്നാൽ ശക്തമായ പോലീസ് കാവൽ ഉണ്ടെന്നു പറഞ്ഞ്, വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകോപനപരമായ പ്രകടനങ്ങൾ പൊലീസ് കണ്ടില്ലെന്നു നടിച്ചു. ശ്രീനിവാസൻ കൊല്ലപ്പെട്ട സ്ഥലം നേരത്തേ വർഗീയ സംഘർഷം ഉണ്ടായിരുന്ന ഇടമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം ലഭിച്ച ക്രിമിനലുകൾ റോന്ത് ചുറ്റിയിട്ടും പോലീസ് ഒന്നും ചെയ്തില്ല– സുരേന്ദ്രൻ ആരോപിച്ചു.