ദില്ലി: താനെന്ത് സംസാരിക്കണമെന്ന് തെലങ്കാനയിലെ പ്രവർത്തകരോട് രാഹുൽ ഗാന്ധി ചോദിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി. തെലങ്കാന കർഷക റാലിയിൽ എന്താണ് സംസാരിക്കേണ്ടതെന്ന് സഹപ്രവർത്തകരോട് രാഹുൽ ഗാന്ധി ചോദിക്കുന്നതിന്റെ വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പങ്കുവച്ചിരുന്നു. പൊതുയോഗത്തിന് മുമ്പ് തെലങ്കാന കോൺഗ്രസ് നേതാക്കൾക്കൊപ്പം സംസ്ഥാന ഘടകം മേധാവി രേവന്ത് റെഡ്ഡിയും ഇരിക്കുന്നതും പരിപാടിയുടെ ‘പ്രധാന വിഷയത്തെക്കുറിച്ച്’ ഗാന്ധി അവരോട് ചോദിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. ഈ സംഭാഷണത്തിന്റെ വീഡിയോ ആരോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട രാഹുൽ ക്യാമറ ഓഫ് ചെയ്യാനും പറയുന്നുണ്ട്. “വിദേശത്തു കറങ്ങുന്നതിനിടയിൽ മാത്രം ഇന്ത്യയിൽ വന്ന് രാഷ്ട്രീയം കളിച്ചാൽ ഇങ്ങനിരിക്കും” എന്ന പരിഹാസത്തോടെയാണ് ബിജെപി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഇന്നത്തെ പ്രധാന തീം എന്താണ്, ഞാൻ കൃത്യമായി എന്താണ് സംസാരിക്കേണ്ടത്, ക്യാമറ ഓഫ് ചെയ്യൂ ” എന്ന് രാഹുൽ ഗാന്ധി പറയുന്നത് വീഡിയോയിൽ കേൾക്കാം.
“തെലങ്കാനയിലെ ഒരു കർഷകനും വിഷമിക്കേണ്ടതില്ല. കോൺഗ്രസ് ഇവിടെ സർക്കാർ രൂപീകരിക്കുമ്പോൾ, 2 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളും, നിങ്ങൾക്ക് ശരിയായ MSP (മിനിമം താങ്ങുവില) ലഭിക്കാൻ തുടങ്ങും. ഇനിയും കാത്തിരിക്കണം, പേടിക്കേണ്ട, ഏതാനും മാസങ്ങൾക്കുള്ളിൽ കോൺഗ്രസ് അത് ചെയ്യും, ഇത് പൊള്ളയായ വാക്കുകളല്ല, തെലങ്കാനയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യപടിയാണിത്, കർഷകരെ സഹായിക്കാതെയും സുരക്ഷിതരാക്കാതെയും, തെലങ്കാനയുടെ സ്വപ്നം നിറവേറ്റാൻ കഴിയില്ല’. പിന്നീട് പൊതു സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
തെലങ്കാനയിലെ 18 എംഎൽഎമാരിൽ 12 പേരും കഴിഞ്ഞ 4 വർഷത്തിനിടെ ഭരണകക്ഷിയിലേക്ക് കൂറുമാറി.നിലവിൽ 120 അംഗ തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 6 എംഎൽഎമാരാണുള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ കേഡറിനെ പുനരുജ്ജീവിപ്പിക്കാൻ, രാഹുൽ ഗാന്ധി ഒരു ദിവസം മുമ്പ് സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദർശനം ആരംഭിച്ചു. സംസ്ഥാന കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് രാഹുലിന്റെ സന്ദർശനം.