Saturday, January 3, 2026

“സപ്ലൈകോയിൽ ഇടപെടാത്തത് കരിഞ്ചന്തക്കാരെ സഹായിക്കാൻ ; സപ്ലൈകോ സ്വപ്നക്കച്ചവട കേന്ദ്രങ്ങളായി’ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ജനം അവശ്യ സാധനങ്ങളുടെ വില വർധനയിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയാകുകയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. വിപണി ഇടപെടലിനു 400 കോടി രൂപ വേണമെന്നിരിക്കെ തത്‌സ്ഥാനത്ത് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“കരിഞ്ചന്തക്കാരെ സഹായിക്കാനാണു സർക്കാർ സപ്ലൈകോയിൽ ഇടപെടാത്തത്. ഇങ്ങനെ പോയാൽ ഓണക്കാലത്തു സൂപ്പർ സ്പെഷ്യൽ ചന്തകൾ നടത്തുമെന്നു സപ്ലൈകോ പ്രഖ്യാപിച്ചത് വെറും തള്ളുമാത്രമായി മാറും. ഓണക്കാലത്തു സബ്സിഡിക്ക് പോലും 80 കോടി രൂപയോളം വേണമെന്നിരിക്കെയാണു വിപണി ഇടപെടലിന് വെറും 70 കോടി മാത്രം സർക്കാർ അനുവദിച്ചത്. ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുന്ന സർക്കാർ അവശ്യസാധനങ്ങളുടെ വിലവർധനയിൽ ഇടപെടാത്തതു കടുത്ത ജനദ്രോഹമാണ്.

ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നക്കച്ചവട കേന്ദ്രങ്ങൾ മാത്രമാണ് നിലവിൽ സപ്ലൈകോ. കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യസാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുമെന്നു നിയമസഭയിൽ ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയതു വെള്ളത്തിൽ വരച്ച വര പോലെയാവുമെന്നു ജനം ഭയക്കുന്നു. സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് നിലവിൽ റെക്കോർഡ് വിലയാണ്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണുള്ളത്” കെ . സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles