ചെന്നൈ : തമിഴ് നടൻ ഇളയദളപതി വിജയ്‌യുടെ സാലിഗ്രാമത്തിലെ വീട്ടിൽ ബോംബ് വെച്ചിട്ടുള്ളതായി
പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. ഇതേ തുടർന്ന് നടന്റെ വീട്ടിൽ അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു . പിന്നാലെ സന്ദേശം വന്ന നമ്പറിലേക്ക് അന്വേഷണം നീങ്ങിയപ്പോൾ വില്ലുപുരം ജില്ലയിലെ മാനസിക വെല്ലുവിളിയുള്ള ഒരു യുവാവിലേക്ക് ചെന്നെത്തി. 21 കാരനായ യുവാവ് ഇതിന് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്ന് മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. യുവാവിനെ പിടികൂടിയതായും അയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി
നേരത്തെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെ ഇയാള്‍ വിളിച്ചിട്ടുണ്ട്. 100ല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം ഫോണ്‍ വയ്ക്കും. ഇതാണ് ഇയാളുടെ പതിവ് . സ്വന്തമായി ഫോണില്ലാത്ത യുവാവ്, തന്റെ ബന്ധുവിന്റെ ഫോൺ ഉപയോഗിച്ചാണ് ഭീഷണി നടത്തുന്നത് .യുവാവിന് മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം നടൻ രജനികാന്തിന്റെ വീട്ടിലും സമാനമായ ഭീഷണി ഉയർന്നു വന്നിരുന്നു. എന്നാൽ പിന്നീട് അത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.

