പെർത്ത് : ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യടെസ്റ്റിൽ വമ്പൻ തിരിച്ച് വരവുമായി ഇന്ത്യ. ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയിൽ വീണെങ്കിലും കങ്കാരുക്കൾക്ക് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടി നൽകിയിരിക്കുകയാണ്. നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റന്സിക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 150 റൺസിനു പുറത്തായെങ്കിലും ആദ്യദിനം കളിയവസാനിക്കുമ്പോൾ വെറും 67 റൺസിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുംറയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ആറ് മെയ്ഡൻ ഓവറുകൾ എറിഞ്ഞ മുഹമ്മദ് സിറാജ് ഒമ്പത് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.
ഓസ്‌ട്രേലിയൻ നിരയിൽ മൂന്നു പേർക്കു മാത്രമാണ് ഇരട്ടയക്കം കാണാൻ കഴിഞ്ഞത്. ടോപ് സ്‌കോററായ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പുറത്താവാതെ 19 റൺസെടുത്തു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ഉസ്മാൻ ഖവാജ(8), മാമസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചൽ മാർഷ്(6), പാറ്റ് കമ്മിൻസ്(3), എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 52 പന്തുകൾ നേരിട്ട് രണ്ട് റൺസ് മാത്രമെടുത്ത ലബുഷെയ്‌ന്റെ വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്. കാരിക്കു കൂട്ടായി ആറു റൺസോടെ മിച്ചൽ സ്റ്റാർക്ക് ക്രീസിലുണ്ട്.
ഇന്ത്യൻ ബാറ്റിങ് നിരയിൽ ഋഷഭ് പന്തും കെ.എൽ. രാഹുലും ചേർന്ന് 48 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. 59 പന്തിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഢിയാണ് ടോപ് സ്‌കോറർ. പന്ത് 37 റൺസിനും രാഹുൽ 26 റൺസിനും പുറത്തായി. ഇവർക്ക് പുറമെ ധ്രുവ് ജുറേലിനു(11) മാത്രമാണ് രണ്ടക്കം കടക്കാനായത്. യശസ്വി ജയ്‌സ്‌വാളും ദേവദത്ത് പടിക്കലും പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്ലിക്ക് 12 പന്തിൽ അഞ്ച് റൺസ് നേടാനേ സാധിച്ചുള്ളൂ. 13 ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സൽവുഡാണ് ഇന്ത്യയുടെ നടുവൊടിച്ചത്. നിതീഷിന്റെയും പന്തിന്റെയും വിക്കറ്റ് പാറ്റ് കമ്മിൻസ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ബുമ്ര (8) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം.

