കൊൽക്കത്ത: ബംഗാളിൽ മമതയ്ക്ക് ഇത് നിർണ്ണായക ദിനം. ബംഗാളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് (Bengal Election ) നടക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭബാനിപൂർ ഉൾപ്പെടെയുളള മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കുക. അതിനാൽ തന്നെ മമത ബാനർജിയുടെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്.
അതേസമയം മമത ബാനര്ജിയ്ക്ക് ( Mamata Banerjee) ഇനി മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ഭബാനിപൂരിലെ വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാർത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്‌ക്കെതിരെ മത്സരിക്കുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ശോഭന്ദേബ് ചതോപാധ്യായ 28,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടിൽ 57.71% ശോഭന്ദേബ് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ രുദ്രാനിൽ ഘോഷിന് 35.16% വോട്ട് ലഭിച്ചു. 5,211 വോട്ടുകളോടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എന്നാൽ പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി എംപി കൂടിയായ ദിലീപ് ഘോഷിനെ പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം കൈയ്യേറ്റം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. അംഗരക്ഷകർ വലയം തീർത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. പ്രചാരണം തുടങ്ങിയ ശേഷം മറ്റിടങ്ങളിലും പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ നടന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ ബിജെപി നേതാക്കൾക്കും, പ്രവർത്തകർക്കും നേരെ തൃണമൂലിന്റെ അഴിഞ്ഞാട്ടമാണ് ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്.

